ഭക്തരിൻ ശാശ്വത വിശ്രാമമേ
നിന്നിൽ ഞാൻ നിത്യവും വിശ്രമിക്കും
അദ്ധ്വാനിക്കുന്നോർക്കും ഭാരം ചുമപ്പോർക്കും
ആശ്വാസം ഏകിക്കൊണ്ടാനന്ദം നൽകുന്ന
പർവ്വതം മാറിലും കുന്നുകളും
തൽസ്ഥാനത്തുനിന്നു നീങ്ങിയാലും
നീങ്ങുകില്ല ദയ എന്നിൽ നിന്നൊട്ടുമേ
ദിവ്യസമാധാനം തന്നെന്നും സൂക്ഷിക്കും
അഗ്നിയിൽക്കൂടെ നടന്നീടിലും
അഗ്നി ജ്വാല എൻമേൽ തീണ്ടുകില്ല
ഓളങ്ങളെന്മേൽ കവിഞ്ഞു വന്നീടിലും
വീഴാതെ താഴാതെ സൂക്ഷിക്കും നീ എന്നെ
കഷ്ടത പട്ടിണി നഗ്നതയോ
ആപത്തോ വാളോ വന്നീടുകിലും
ഭീതിയില്ല തെല്ലും നീ എന്റെ സങ്കേതം
നിന്നിൽ ഞാൻ നിത്യമാം വിശ്രമം കണ്ടെത്തി
എന്നെ തന്നെ മറന്നെൻ പ്രിയനെ
നിന്നുടെ പിന്നാലെ ഞാൻ വരുന്നേ
എൻ പ്രിയാ നിന്നുടെ പ്രേമമതോർക്കുമ്പോൾ
ഒന്നുമെനിക്കിനി ലോകത്തിൽ വേണ്ടായേ
ലോകം അതിനന്ത്യത്തെത്തിടുന്നേ
ലോക ഗതികളും മാറിടുന്നേ
കാന്തയാകും സഭ കൺകളുയർത്തി നിൻ
ആഗമനം കാത്തിങ്ങാവലായ് നിൽക്കുന്നേ