ഭൂജാതികളേ! വന്നെത്തി-
ത്തസ്ക്കരനാദം ശ്രദ്ധിപ്പിൻ
തന്മദ്ധ്യ ഗതം സംവാദം...
നേരായാരാഞ്ഞീക്ഷിപ്പിൻ.
മദ്ധ്യേ കർത്താവിൻ സ്കീപ്പാ....
ചായാത്തൊരു ന്യായാധിപനായ്
സത്യമെഴും ത്രാസെന്നോണം-
തദ്വചനം നന്നായ് തൂക്കീ.
നിഖിലേശനൊടോതീചോരൻ-
നിൻവരവിൻ നാളോർക്കെന്നേ
അവ്യയരാജ്യേ കാരുണ്യം-
തടവെന്യേ ഞാൻ കാണട്ടെ.
ഇടതുവശത്തായ് ക്രൂശേറ്റോൻ-
തോഴൻ കേട്ടേവം ചൊന്നാൻ
എന്തിനിവൻ രാജാവെങ്കിൽ
നിന്ദ്യസ്കീപ്പാമേലേറി
നിൻ സ്നേഹിതനാം ഞാൻ നമ്പി....
സ്ലീബായാൽ നാം വേർപെട്ടു
വെൺമയണിഞ്ഞോൻ രക്തത്താൽ-
ഉയിരരുളീ ധൈര്യം പൂണ്ടേൻ.
നമ്മെപ്പോലാണികളേന്തി....
പ്പാടേൽപ്പതു കാണുന്നില്ലേ
രാജ്യം തരുവോനാമെങ്കിൽ -
സ്വയമൊഴിവാകട്ടേ നമ്പാം.
കർത്തൃവചസ്സാം താക്കോലാൽ-
ഏദൻതോട്ടം പൂകും ഞാൻ
നീ തെറ്റിപ്പോയ് തെറ്റവനിൽ-
ചൊന്നെന്നെ തെറ്റിക്കേണ്ടാ.
തരുവിൽ നമ്മെപ്പോൽ തൂങ്ങി
കഷ്ടത നമ്മേക്കാളേറ്റാൻ
രാജാവെങ്കിൽ ലെഗിയോനാ-
വന്നിഹ ശാപം നീക്കട്ടെ.
ഈശോ പാരിൽ തരുവിന്മേൽ….
വാനത്തഗ്നിത്തേരിന്മേൽ
പ്രകൃതികളുടയോനേയേറ്റു-
തൻ ക്രൂശേറ്റത്താൽ വെമ്പി.
നിൻ ശ്രേഷ്ഠനെ നീ സൂക്ഷിക്ക-
മുതുകിൽ ചാട്ടപ്പാടില്ലേ
നീ മഹിമയവന്നോതുന്നു-
നീ ചൊന്നതിനേയാർ നമ്പും.
ആദാമിൻശാപം പോക്കാൻ-
മൺമുള്ളുകളെത്തൻമുള്ളാൽ
നീക്കിയൊരീശോ നൃപനല്ലാ-
താർക്കും കഴിവില്ലതു ചെയ്യാൻ
അരുളിയപോൽ സ്കീപ്പായേറ്റോൻ-
പറുദീസ നിനക്കേകട്ടെ
നീ കാണാത്തോരേദനിലേ-
ക്കെങ്ങനെയവനേറ്റും നിന്നെ.
ഈ മരണം പാതാളത്തിൻ-
പ്രാഗൽഭ്യത്തേ മായിച്ചു.
അതിനെത്തൻ നാദം വീഴ്ത്തി-
ധൂളിപ്പാൻ താൻ പൂകുന്നു.
ഞെങ്ങിഞെരുങ്ങിപ്പാടേറ്റാൻ
കയ്പുകുടിച്ചൂ കുത്തേറ്റു'
കഷ്ടത നിറയുന്നോനേ ഞാ--
നെങ്ങിനെ രാജാവെന്നോതും.
പാറകൾ പിളരും നാദത്തേ -
ശ്രദ്ധാപൂർവം കേട്ടാലും
സിദ്ധാസ്ഥികളൊന്നിക്കുന്നു-
എന്തിനവിശ്വാസം തോഴാ
സൃഷ്ടികളിളകീ ഭൂതങ്ങൾ-
ഞെട്ടീ നീ കൂസുന്നില്ല
കല്ലുകൾ ചിന്നീ വ്യാജം വി-
ട്ടേറ്റു പറഞ്ഞേൽക്കുക ജീവൻ.
ആരാഞ്ഞാൽ തൻ മാഹാത്മ്യം-
പലതും നിന്നോടോതീടും
സൃഷ്ടികളവനേ സാക്ഷിപ്പൂ
ഇളകുന്നഖിലം തൻ പാടിൽ
ലിഖിതം മൂലം രാജാവെ-
ന്നിവനെ വിളിച്ചാൻ പീലാത്തോസ്
സാക്ഷികൾ പോലവരാർത്തതിനാൽ
നൃപനെന്നോതീ-യിടയേണ്ട.
നമ്മൾക്കിടയിൽ സ്കീപ്പായ
ങ്ങതിരാം കുഴി നീയേറീടാ
വാമസുതാ! നിൻ സ്ഥലമേൽക്ക-
വലതുവശം മാമകമല്ലോ.
സ്ലീബ തുറന്നൂ പാതാളം-
സൂര്യനിരുണ്ടു ക്ഷിതി ഞെട്ടി
രണ്ടായ് വാതിൽമറ കീറി-
സർവം സാക്ഷിച്ചുടയോനെ.
ഭൂ മരുവും സൃഷ്ടികളെല്ലാ-
മുഴറും ധ്വനിയും നീ കേൾക്ക
തൻ ശബ്ദത്താൽ ഭീയാർന്നീ-
ഭൂ ഭിത്തികളാടീടുന്നു.
പാതാളത്തീന്നെത്തീടും-
മൃതരുടെ ബഹളം തോഴാ കേൾ
ഞാൻ നമ്പിയ ജീവപ്രദനാ-
മേശുവിനേ നീ സൂക്ഷിക്ക
ആദാമുണരാൻ മൃതിയേറ്റാൻ-
മൃതിഗതരവനേ നോക്കുന്നു
അവനാദത്തേ വിടുവിക്കു-
ന്നേദനിലെന്നേയേറ്റുന്നു
ഹാ! സ്വഹിതത്താൽ മൃതിയേറ്റ-
പരസുതനെ ദുഷിച്ചീടുന്നോ?
പൊത്തുക ദുഷിയേറും വായ് നീ-
ഞാൻ നമ്പിയ സ്ലീബാ ധന്യം.
ഏറ്റുപറഞ്ഞേദൻ താനൊ-
ത്തവനേറിടുമെന്നോതുകയാൽ
നാഥാ നിന്നേയേറ്റോരാം-
ഞങ്ങളെ വരവിൻ നാളോർക്ക