ഗാഗുല്‍ത്താ മലയില്‍ നിന്നും
വിലാപത്തിന്‍ മാറ്റൊലി കേള്‍പ്പൂ
ഏവമെന്നെ ക്രൂശിലേറ്റുവാന്‍
അപരാധമെന്തു ഞാന്‍ ചെയ്തൂ

മുന്തിരി ഞാന്‍ നട്ടു നിങ്ങള്‍ക്കായി
മുന്തിച്ചാറൊരുക്കി വച്ചൂ
എങ്കിലുമീ കൈപ്പുനീരല്ലേ
ദാഹശാന്തി എനിക്കു നല്‍കീ

വനത്തിലൂടാനയിച്ചൂ ഞാന്‍
അന്നമായ് വിണ്‍മന്ന തന്നില്ലേ
അതിനെല്ലാം നന്ദിയായ് നിങ്ങള്‍
കുരിശല്ലോ നല്‍കീടുന്നിപ്പോള്‍

കൊടുങ്കാട്ടിലന്നു നിങ്ങള്‍‍ക്കായി
മേഘദീപത്തൂണു തീര്‍ത്തൂ ഞാന്‍
അറിയാത്തൊരപരാധങ്ങള്‍
ചുമത്തുന്നു നിങ്ങളിന്നെന്നില്‍

രാജചെങ്കൊലേകി വാഴിച്ചൂ
നിങ്ങളെ ഞാനെത്ര മാനിച്ചൂ
എന്‍ ശിരസ്സില്‍ മുള്‍മുടി ചാര്‍ത്തി
നിങ്ങളിന്നെന്‍ ചെന്നിണം തൂകി

നിങ്ങളെ ഞാനുയര്‍ത്താന്‍ വന്നൂ
ക്രൂശിലെന്നെ തറച്ചൂ നിങ്ങള്‍
മോക്ഷ വാതില്‍ തുറക്കാന്‍ വന്നൂ
ശിക്ഷയായെന്‍ കൈകള്‍ ബന്ധിച്ചൂ

കുരിശിന്മേലാണി കണ്ടൂ ഞാന്‍
ഭീകരമാം മുള്ളുകള്‍ കണ്ടൂ
വികാരങ്ങള്‍ കുന്നു കൂടുന്നു
കണ്ണുനീരിന്‍ ചാലു വീഴുന്നു

മരത്താലേ വന്ന പാപങ്ങള്‍
മരത്താലേ മായ്ക്കുവാനായി
മരത്തിന്മേലാര്‍ത്തനായ്
തൂങ്ങിമരിക്കുന്നൂ രക്ഷകന്‍ ദൈവം

വിജയപ്പൊന്‍‌കൊടി പാറുന്നു
വിഴുദ്ധി തന്‍ വെണ്ണ വീശുന്നു
കുരിശേ നിന്‍ ദിവ്യ പാദങ്ങള്‍
നമിക്കുന്നു സാദരം ഞങ്ങള്‍

www.christsquare.com