കര്‍ത്താവേ നിന്‍ രൂപം എനിക്കെല്ലായ്പോഴും സന്തോഷമേ
സ്വര്‍ഗ്ഗത്തിലും ഭൂമിയിലും ഇതുപോലില്ലോര്‍ രൂപം വേറെ

അരക്കാശിനും മുതലില്ലാതെ തല ചായ്പാനും സ്ഥലമില്ലാതെ
മുപ്പത്തിമൂന്ന് അരക്കൊല്ലം പാര്‍ത്തലത്തില്‍ പാര്‍ത്തല്ലോ നീ

ജന്മസ്ഥലം വഴിയമ്പലം ശയ്യാഗൃഹം പുല്‍ക്കൂടാക്കി
വഴിയാധാര ജീവിയായ് നീ ഭൂലോകത്തെ സന്ദര്‍ശിച്ചു

എല്ലാവര്‍ക്കും നന്മ ചെയ്‌വാന്‍ എല്ലായ്പോഴും സഞ്ചരിച്ചു
എല്ലാടത്തും ദൈവസ്നേഹം വെളിവാക്കി നീ മരണത്തോളം

സാത്താനെ നീ തോല്പിച്ചവന്‍ സര്‍വായുധം കവര്‍ന്നല്ലോ
സാധുക്കള്‍ക്ക് സങ്കേതമായ് ഭൂലോകത്തില്‍ നീ മാത്രമെ

ദുഷ്ടന്മാരെ രക്ഷിപ്പാനും ദോഷം കൂടാതാക്കീടാനും
രക്ഷിതാവായ് ഇക്ഷിതിയില്‍ കാണപ്പെട്ട ദൈവം നീയേ

യഹൂദർക്കും റോമക്കാർക്കും പട്ടാളക്കാർ അല്ലാത്തോർക്കും
ഇഷ്ടം പോലെ എന്തും ചെയ്‌വാന്‍ കുഞ്ഞാടു പോല് നിന്നല്ലോ നീ

ക്രൂശിന്മേല്‍ നീ കൈകാല്‍കളില്‍ ആണി ഏറ്റു കരയുന്നേരം
നരകത്തിന്‍റെ തിരമാലയില്‍ നിന്നെല്ലാരേം രക്ഷിച്ചു നീ

മൂന്നാം നാളില്‍ കല്ലറയില്‍ നിന്നുത്ഥാനം ചെയ്തതിനാല്‍
മരണത്തിന്‍റെ പരിതാപങ്ങള്‍ എന്നെന്നേക്കും നീങ്ങിപ്പോയി

പ്രിയ ശിഷ്യർ മദ്ധ്യത്തിൽ നിന്നുയർന്നു നീ സ്വർഗ്ഗത്തിലായ്
ശീഘ്രം വരാമെന്നല്ലോ നീ ഗലീല്യരോടുരച്ചത്

തേജസ്സിന്‍റെ കർത്താവേ എൻ പ്രാണ പ്രിയാ സർവസ്വമേ
വരിക എൻ സങ്കേതമേ വീണ്ടും വേഗം വന്നിടണേ

www.christsquare.com