കർത്താവു തൻ ഗംഭീരനാദത്തോടും
പ്രധാന ദൈവദൂതശബ്ദത്തോടും
സ്വർഗ്ഗത്തിൽ നിന്നിറങ്ങി വന്നിടുമ്പോൾ
എത്രയോ സന്തോഷം എത്രയോ സന്തോഷം
എത്രയോ സന്തോഷം മദ്ധ്യാകാശത്തിൽ
മണ്ണിലുറങ്ങീടുന്ന ശുദ്ധിമാന്മാർ
കാഹളനാദം കേൾക്കുന്ന മാത്രയിൽ
പെട്ടെന്നുയിർത്തു വാനിൽ ചേർന്നീടുമേ
തീരാത്ത സന്തോഷം തീരാത്ത സന്തോഷം
തീരാത്ത സന്തോഷം പ്രാപിക്കുമവർ
ജീവനോടീ ഭൂതലേ പാർക്കും ശുദ്ധർ
രൂപാന്തരം പ്രാപിക്കുമാനേരത്തിൽ
ഗീതസ്വരത്തോടും ആർപ്പോടും കൂടെ
വിണ്ണുലകം പൂകും ദൂതതുല്യരായ്
കുഞ്ഞാട്ടിൻ കല്യാണ മഹൽദിനത്തിൽ
തൻറെ കാന്തയാകും വിശുദ്ധ സഭ
മണിയറയ്ക്കുള്ളിൽ കടക്കുമന്നാൾ
എന്തെന്തു സന്തോഷം ഉണ്ടാമവൾക്ക്
സിദ്ധന്മാരാം പൂർവ്വപിതാക്കളെല്ലാം
മദ്ധ്യാകാശത്തിൽ കല്യാണവിരുന്നിൽ
ക്ഷണിക്കപ്പെട്ടു പന്തിയിരിക്കുമ്പോൾ
ആമോദമായ് പാടും ശാലേമിന്‍ ഗീതം
രാജത്വം പ്രാപിച്ചു തൻ ഭൂതലത്തിൽ
ആയിരമാണ്ടു വാഴാൻ വന്നിടുമ്പോൾ
ശത്രുവാം സാത്താനെ ബന്ധിച്ചിട്ടന്നു
വാണീടും ഭൂമിയിൽ രാജാധിരാജൻ
അത്യുന്നതനായവന്റെ ശുദ്ധർക്ക്
രാജ്യം വിഭജിക്കുന്ന നാൾ വരുന്നു
രാജാക്കളായിട്ടവർ വാണിടുമേ
ഹാ എന്തു സന്തോഷം സ്വർഗ്ഗയുഗത്തിൽ
മൃഗത്തിന്റെ വാളിന്നിരയായോരും
വെള്ള നിലയങ്കി ധരിച്ചുകൊണ്ടു
രാജാധിരാജനോടു കൂടെ വാഴും
അവർക്ക് സന്തോഷം ഉണ്ടെന്നെന്നും
വെള്ള സിംഹാസനം താൻ സ്ഥാപിച്ചിട്ടു
ദുഷ്ടന്മാരാം സർവജനങ്ങളെയും
രാജൻ മുമ്പിൽ ഒന്നായി ചേർത്തുകൊണ്ടങ്ങു
ന്യായം വിധിച്ചീടും അന്ത്യദിനത്തിൽ
ആകാശം ചുരുള് പോലെ മാറിപ്പോകും
ഭൂമിയും അതിലുള്ള സമസ്തവും
അഗ്നിയാൽശേഷം ചുട്ടഴിച്ചു താൻ
ശുദ്ധികരിച്ചിടും സർവവല്ലഭൻ
ആദ്യം മുതൽക്കുള്ള സർവശുദ്ധരും
തേജസ്സിൽ കര്‍ത്താവിനോടൊന്നിച്ചെന്നും
നീതി വസിക്കുന്ന പുത്തൻ ഭൂമിയിൽ
ആനന്ദത്തോടെന്നും പാർത്തീടുമവർ
ദേവാധി ദേവൻ സർവത്തിനും മീതെ
തൻ കൂടാരം വിശുദ്ധർ മദ്ധ്യത്തിലും
എന്നേക്കുമവർ തന്നെക്കണ്ടുമോദാൽ
ഹല്ലേലുയ്യാപാടും നിത്യയുഗത്തിൽ