ശാലോമിയേ! വരികെൻ പ്രിയേ!
ചേലേറും സ്വർലോക സുന്ദരിയേ!
മാലൊഴിക്കും നിന്റെ പ്രേമരസം വഴി
ഞാലിപ്പിക്കുന്നെൻ ചുണ്ടുകളെ, മമ
താതനഹോ തനിക്കുള്ളവരെ
ലോകങ്ങളിൽ നിന്നു പിരിച്ചിടുന്നു;
ആകയാൽ തന്നുടെ വചനമനുസരിച്ച്
അവരിൽ നിന്നു വേഗമകന്നു നീ.
ദേവകളോടുള്ള സഖ്യമിച്ഛിച്ചാനോക്കി
വിട്ടു തൻ സ്നേഹിതരെ;
ദ്യോവിലേക്കായവൻ പോകുന്നതിനുമുമ്പ്
ദൈവപൂമാനെന്നെ സാക്ഷ്യം ലഭിച്ചിതു.
നോഹ മുതലായ സാത്വികന്മാരേകമായ്
നിന്നു പൊരുതതിനാൽ,
ലോകമവർക്കിങ്ങു യോഗ്യമായ് വന്നതില്ല;
ആയാലും ദിവ്യസമ്പത്തവർക്കുണ്ടതാൽ.
മാതാ, പിതാ, നിലം, ബന്ധുജനം,
സോദരീ, സോദരർ, ഭാര്യ, മക്കൾ,
ആടുകൾ, മാടുകളാദിയായ സ്വത്തോടു
ജീവനും കൈവെടിഞ്ഞാടൽ കൂടാതെ നീ.
മാളികവീടുകൾ, ഗോപുരങ്ങൾ,
മേളമെഴുന്ന ദേവാലയങ്ങൾ,
കോളേജുകളോടു യൂണിവേഴ്സിറ്റിയും
ഏതുമേ നോക്കാതെ പോരികെൻ നായികേ!
ബാങ്കുകൾ, ചിട്ടികൾ, കമ്പനികൾ,
തിങ്കുചെയ്യും കളി, കോടതികൾ,
ജിംനേഷ്യവും, നാടകശാലകളും —
എന്നിവയോർത്തു നീ താമസിച്ചീടല്ലേ!
വേഷവിശേഷങ്ങൾ, ആഭരണം,
ജാതികൾക്കൊത്ത ദുരാചരണം;
ദൂരീകരിക്ക നീ, സോദരപൂരണം
സാധിച്ചിടും കപടാത്മിക ധാരണ.
കണ്ണുകളുടെ മോഹം, ജഡത്തിന്റെ മോഹം,
ജീവിതത്തിന്റെ പ്രതാപമിവ;
ഒന്നും പിതാവിൽ നിന്നല്ലിതു —
ലോകത്തിൽ നിന്നുതന്നെയിവയെല്ലാം.
വാമേ! ലെബാനോനെ വിട്ടുടനെ
ക്ഷേമമായ് പോരിക നാട്ടിലേക്ക്;
പ്രേമമുള്ളോരമാനാമുകളും, ശേനീർ,
ഹെർമ്മോൻ മുടികളും വിട്ടുതരിക നീ.
ലോകവെയിലാറി തീർന്നിടുമ്പോൾ
മൂറിൻ മലമേൽ ഞാൻ വിശ്രമിപ്പാൻ,
സിംഹഗുഹകളും പുള്ളിപ്പുലികളുടെ
പർവ്വതവും വിട്ടു പോരിക നീ, ശുഭേ!
ദിവ്യമായുള്ള മണവറയെ ദൈവം
നമുക്കായൊരുക്കുമയേ!
ദ്യോവിൽ ലഭിക്കുമീ വാസസ്ഥലത്തു
നാം മേവുമനവധി മോദമോടെന്നുമേ.
കെട്ടിയടച്ചുള്ള തോട്ടമേ എൻ
മുദ്രയിട്ടുള്ള ജലാശയമേ,
വറ്റിടാതുള്ള നിൻ പ്രേമവെള്ളങ്ങളിൽ
മുറ്റും ലയിച്ചു രമിപ്പെൻ സദാപി ഞാൻ.